ദുര്‍വ്യയമരുത്‌

''മനുഷ്യാ, ആവശ്യം കഴിച്ചു ശിഷ്ടമുള്ളത് ആവശ്യക്കാര്‍ക്കു നല്‍കുന്നതാണ് നിനക്ക് ഉത്തമം. അതു പിടിച്ചു വയ്ക്കുന്നത് നിനക്കു ദോഷമാണ്. ആവശ്യത്തിനുപര്യാപ്തമായ അളവ് കൈവശം വയ്ക്കുന്നതിന്റെ പേരില്‍ നീ ആക്ഷേപാര്‍ഹനാവില്ല. നിന്റെ ആശ്രിതര്‍ക്കാണ് നീ ആദ്യമായി നല്‍കേണ്ടത്. മേല്‍ക്കയ്യാണ് കീഴ്കരത്തേക്കാളുത്തമം (അഥവാ കൊടുക്കുന്ന കൈയാണ് വാങ്ങുന്ന കൈയേക്കാളുത്തമം)''. (മുസ്‌ലിം 1036).
മനുഷ്യര്‍ ബുദ്ധിയിലും കായിക ശക്തിയിലും ആരോഗ്യത്തിലും സൗന്ദര്യത്തിലും വ്യത്യസ്തരാണെന്ന പോലെത്തന്നെ സാമ്പത്തിക ശേഷിയിലും വ്യത്യസ്തരാണ്. പരീക്ഷണാര്‍ത്ഥമാണ്, സ്രഷ്ടാവ് ഈ വ്യത്യാസം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദരിദ്രന്‍ ക്ഷമ പാലിക്കുമോ എന്നും ഐശ്വര്യവാന്‍ ശിഷ്ടം ആവശ്യക്കാര്‍ക്കു നല്‍കി നന്ദി രേഖപ്പെടുത്തുമോ എന്നും പരീക്ഷിക്കുവാന്‍. മനുഷ്യന്റെ ഭൗമിക നിലനില്‍പ്പിനും ഭൗതിക ജീവിതത്തിനും ആധാരമായ ധനം ആരും അമിതമായി കൈയടക്കി വയ്ക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ധനം ധനികനു വിനാശമായി ഭവിക്കും, മറ്റുള്ളവരുടെ ജീവിതം വഴിമുട്ടിപ്പോവുകയും ചെയ്യും.

വിശുദ്ധ ഖുര്‍ആനിന്റെ ചില പ്രസ്താവനകള്‍ കാണുക: ''നിങ്ങളുടെ നിലനില്‍പിനാധാരമായി അല്ലാഹു നിശ്ചയിച്ചു തന്നിട്ടുള്ള നിങ്ങളുടെ ധനം അവിവേകികള്‍ക്കു കൈവിട്ടു കൊടുക്കരുത്''. (4:5). ''ചെലവഴിക്കുമ്പോള്‍ അമിതവ്യയം ചെയ്യുകയോ പിശുക്കു കാണിക്കുകയോ ചെയ്യാതെ അതിനിടക്കു മിതവ്യയം സ്വീകരിക്കുന്നവരാണ് പരമകാരുണികന്റെ ഇഷ്ടദാസന്‍മാര്‍'' (25:67). ഓ, മനുഷ്യരേ, (നഗ്‌നരോ അര്‍ദ്ധ നഗ്‌നരോ ആയിക്കൊണ്ട് നടത്തുന്ന പ്രാര്‍ത്ഥനയേ ഭക്തിപൂര്‍വ്വമാവുകയുള്ളൂവെന്ന വിശ്വാസം കൈവെടിഞ്ഞു) എല്ലാ ആരാധനാ സമയങ്ങളിലും നിങ്ങള്‍ നിങ്ങളുടെ വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക. നിങ്ങള്‍ (ആവശ്യത്തിനു) തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. അമിതവ്യയം ചെയ്തു പോകരുത്. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (7:31). ''കുടുബ ബന്ധുക്കള്‍ക്കും, അഗതികള്‍ക്കും, യാത്രക്കാര്‍ക്കും അവരുടെ അവകാശങ്ങള്‍ നല്‍കുക. ഒരു നിലക്കും ദുര്‍വ്യയം ചെയ്തു പോകരുത്. ദുര്‍വ്യയം ചെയ്യുന്നവര്‍ തീര്‍ച്ചയായും പിശാചുക്കളുടെ സഹോദരന്‍മാരാകുന്നു. പിശാചാകട്ടെ, തന്റെ രക്ഷിതാവിനോട് അത്യധികം നന്ദി കെട്ടവനായിട്ടുണ്ട്'' (17:27).

ആഹാരത്തിലും വസ്ത്രത്തിലും ഭവനത്തിലും വാഹനത്തിലും ആഭരണത്തിലും അലങ്കാരത്തിലും മിതത്വം പാലിക്കണം. ആവശ്യത്തിലുപരിയാകുമ്പോള്‍ അത് അനഭികാമ്യമായ അമിതവ്യയത്തില്‍ പെടുന്നു. അമിതവ്യയക്കാരോട് അല്ലാഹുവിന് അനിഷ്ടമാണ്. ചൂതാട്ടം, മദ്യപാനം, വ്യഭിചാരം, പരോപദ്രവം ആദിയായ അനാവശ്യങ്ങള്‍ക്കു ചിലവഴിക്കുന്നത് അഭിശപ്തമായ ധൂര്‍ത്തും ദുര്‍വ്യയവുമാണ്.

വിശുദ്ധ റംസാന്‍ മിതത്വപ്പരിശീലനത്തിനുള്ള സുവര്‍ണ്ണാവസരമാണ്. പകല്‍ നോമ്പെടുത്തു നേടിയ ശാരീരികവും മാനസികവുമായ സദ്ഫലങ്ങള്‍ നഷ്ടപ്പെടുത്തുന്ന വിധം രാത്രി വേളകളില്‍ ആഹാര പാനീയങ്ങളില്‍ അമിതത്വം കാണിക്കാന്‍ പാടില്ല. ദുര്‍വ്യയം തീരേ ഉണ്ടാകാന്‍ പാടില്ല. പകരം നിര്‍ബന്ധമായ സകാത്തും, ഐച്ഛികമായ ദാനധര്‍മ്മങ്ങളും നല്‍കി സഹജീവികളെ സഹായിക്കണം. സഹായത്തിനു ഒന്നാം സ്ഥാനം നല്‍കേണ്ടത് ഭാര്യാ സന്താനങ്ങള്‍, മാതാപിതാക്കള്‍ മുതലായ ആശ്രിതര്‍ക്കാണ്.

Mathruboomi

0 comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites